കണ്ണൂർ: വെയിലേറുകയും പകൽ 4 മണിക്കൂം വരെ വിശ്രമം നിശ്ചയിക്കുകയും ചെയ്ത് സർക്കാർ ഉത്തരവിടുകയും ചെയ്തതിന് ഇടയിൽ ഹരിത കർമ്മ സേനയിൽ ജോലി ചെയ്യുന്ന പാവങ്ങളുടെ തോളിൽ അമിതഭാരം കയറ്റി പഞ്ചായത്തുകൾ.ഓരോ മാസവും 10 ദിവസത്തിനുള്ളിൽ മാലിന്യശേഖരണം നടത്തണമെന്നാണ് ചില പഞ്ചായത്തുകൾ ഹരിത കർമസേനാംഗങ്ങളോട് ചില പഞ്ചായത്തുകൾ സമ്മർദ്ദം ചെലുത്തുന്നത്. ഇപ്പോൾ ഗ്രാമങ്ങളിലെ പഞ്ചായത്തുകളിൽ 15 മുതൽ 20 ദിവസം വരെ എടുത്താണ് ഹരിത കർമസേന മാലിന്യശേഖരണം നടത്തുന്നത്. ചില പഞ്ചായത്തുകളിൽ 10 ദിവസത്തിനുള്ളിൽ ശേഖരണം പൂർത്തിയാക്കാറുണ്ട്. പ്രത്യേകിച്ച് അടുത്തടുത്ത് വീടുകളുള്ളതും കൃഷിയിടങ്ങൾ കുറവുള്ളതുമായ മേഖലകളിൽ ഇത് സാധ്യമാകും. എന്നാൽ ഉൾഗ്രാമങ്ങളിൽ തോട്ടങ്ങൾക്കും കൃഷിയിടങ്ങൾക്കും നടുവിൽ ഓരോ ഒറ്റപ്പെട്ട വീടുകളാകും ഉണ്ടാവുക എന്നതിനാൽ എളുപ്പത്തിൽ മാലിന്യശേഖരണം സാധ്യമാകില്ല. മാത്രമല്ല കുന്നും മലയും തോടും പുഴയും ഒക്കെ കടന്ന് ചെന്നും ജോലി ചെയ്യേണ്ടതുണ്ട്. ഇതെല്ലാം അവഗണിച്ചാണ് പല പഞ്ചായത്തുകളും ഭരണമേൻമ തെളിയിക്കാനുള്ള മത്സരത്തിൽ കർമസേനാംഗങ്ങൾക്ക് മുകളിൽ നിർബന്ധിത ജോലിഭാരം കയറ്റി വയ്ക്കാൻ ശ്രമിക്കുന്നത്. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് പുറമേ എംസി എഫുകൾ, മിനി എംസി എഫുകൾ, ബോട്ടിൽ ബൂത്തുകൾ എന്നിവയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് തരം തിരിച്ച് സംസ്കരണത്തിന് അയക്കേണ്ടതും ആ അത്തരം ശേഖരണ കേന്ദ്രങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതുംഹരിത കർമ സേനയുടെ ഉത്തരവാദിത്തമാണ്. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യങ്ങളിൽ തരം തിരിച്ചു വാങ്ങുന്നത് ക്ലീൻ കേരള കമ്പിനിയാണ്. കമ്പിനി ഏറ്റെടുക്കുന്ന മാലിന്യത്തിന് നിശ്ചിത തുക ഹരിത കർമ സേനയ്ക്ക് നൽകുന്നുണ്ട്. ഓരോ വീടുകളിൽ നിന്നും മാലിന്യശേഖരണത്തിന് ഒപ്പം 50 രൂപയും സ്ഥാപനങ്ങളിൽ നിന്ന് 100 രൂപ കും ഹരിത കർമസേന വാങ്ങുകയും ചെയ്യുണ്ട്. ഇതിൽ 10 ശതമാനം സേനയുടെ പ്രത്യേക ഫണ്ടായി സൂക്ഷിക്കുകയും ബാക്കി തുക കൃത്യമായി വിഭജിച്ച ശേഷം ഓരോ സേനാംഗവും ജോലി ചെയ്ത ദിവസങ്ങൾ കണക്കാക്കി നൽകുകയുമാണ് ചെയ്യുന്നത്. ഓരോ മാസവും 25 ദിവസമെങ്കിലും പണികൾ ചെയ്യേണ്ടതായി വരുന്നു. അതിൽ പ്രധാന ടാസ്ക് എന്ന് പറയുന്നത് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ശേഖരണമാണ്. ആദിവാസി ഉന്നതികളിൽ നിന്നുള്ള ശേഖരണത്തിന് പണം വാങ്ങാറില്ല. ഈ തുക അതത് പഞ്ചായത്തുകളാണ് നൽകുന്നത്. 10 ദിവസമെന്ന നിർദ്ദേശം അതിനാൽത്തന്നെ അമിതാധ്വാനം ചെയ്യിപ്പിക്കുന്നതിന് സമമാണ്. യഥാർത്ഥത്തിൽ കേരളത്തിൽ മാലിന്യം വർധിക്കുകയാണിപ്പോൾ. ഹരിത കർമസേനയെ ഉപയോഗിച്ച് നിർബന്ധിത ഫീസ് ഈടാക്കി മാലിന്യം ശേഖരണം അടിച്ചേൽപ്പിച്ചതോടെ മാലിന്യമെല്ലാം ഹരിത കർമസേന ഏറ്റെടുക്കേണ്ട നിലയിലാണ്. ഇതിനായി ഈടാക്കുന്ന തുകയ്ക്കെതിരെയും ജനം പ്രതിഷേധം ഉയർത്തുന്നുണ്ട്. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ക്കാണ് ഹരിത കർമ സേനയുടെ ചുമതല. പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിലാണ് സേന പ്രവർത്തിക്കുന്നത്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ - മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ സംവിധാനമാണ് ഹരിത കർമ്മ സേന. പഞ്ചായത്തുകളും നഗരസഭകളും മുൻകൈയ്യെടുത്ത് രൂപീകരിച്ചിട്ടുള്ള ഈ സംവിധാനം പ്രധാനമായും അജൈവ മാലിന്യത്തിന്റെയും ചിലയിടങ്ങളിൽ ജൈവ മാലിന്യത്തിന്റെയും വാതിൽപ്പടി ശേഖരണം നടത്തുന്നു. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം നിശ്ചയിച്ച യൂസർഫീ വാങ്ങിയാണ് ഇവർ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യത്തിന്റെ വാതിൽപ്പടി ശേഖരണം നടത്തുന്നത്. അജൈവമാലിന്യം ശേഖരിക്കുന്ന ഇടങ്ങളിൽ പ്രതിമാസവും ജൈവമാലിന്യം ശേഖരിക്കുന്ന ഇടങ്ങളിൽ പ്രതിദിനവും ഇവർ സേവനം പ്രദാനം ചെയ്യുന്നു. കേരള സർക്കാർ നടപ്പാക്കുന്ന ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായി 2017 ഒക്ടോബർ മാസത്തിലാണ് കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനാരൂപീകരണം നടന്നത്.
Panchayats to Harita Karmasena to complete waste collection in 10 days.